Monday, January 26, 2009

കേരളാഫാര്‍മര്‍ - സെബിന്റെ പോസ്റ്റിലെ കമന്റ്‌

സെബിന്റെ പോസ്റ്റില്‍ ഇട്ട കമന്റാണിത്‌, ഇതിനെക്കുറിച്ച്‌ എന്തെങ്കിലും പരയാനുണ്ടെങ്കില്‍ അത്‌ ഇവിടെയോ സ്വന്തം ബ്ലോഗിലോ പറയാന്‍ താല്‍പ്പര്യപ്പെടുന്നു. ഗൗരവമുള്ള ഒരു വിഷയം കൈകാര്യംചെയ്യുന്ന സെബിന്റെ പോസ്റ്റിനെ ദയവായി വെറുതെ വിടുക.

ചന്ദ്രശേഖരന്‍ നായര്‍ ബ്ലോഗില്‍ വരുന്ന കാലത്ത്‌ മലയാളത്തില്‍ ബ്ലോഗെഴുതിയിരുന്നവര്‍ പൊതുവെ വരേണ്യരെന്ന് സ്വയം കരുതിയിരുന്നിരിക്കാന്‍ സാധ്യതയുള്ള പ്രൊഫഷനലുകളും റിസര്‍ച്ചേഴ്സും മറ്റുമായിരുന്നു. അക്കാഡമിക്‌ വിദ്യാഭ്യാസം താരതമ്യേന കുറവുള്ളവര്‍, തങ്ങളുപയോഗിക്കുന്ന ആധുനിക ആശയവിനിമയരീതികളും ടൂളുകളും ഉപയോഗിക്കാന്‍, ഒന്നുകില്‍ പ്രാപ്തരല്ലെന്ന് അല്ലെങ്കില്‍ അവര്‍ ധാരാളം പ്രോത്സാഹനവും മോട്ടിവേയ്ഷനും ആവശ്യമുള്ളവരാണെന്ന്, അവര്‍ എങ്ങനെയോ വിശ്വസിച്ചുപോയിരിക്കണം. ഒരുതരത്തില്‍ അതും ഒരു വരേണ്യതയാണെങ്കിലും ചന്ദ്രശേഖരന്‍ നായര്‍ വരമൊഴിയും മൊഴിയും മറ്റും ഉപയോഗിക്കാനും ആശയവിനിമയമാധ്യമം എന്ന നിലയില്‍ ബ്ലോഗിനെ ഉപയോഗിച്ചിരുന്നതും എല്ലാവരേയും സന്തോഷിപ്പിച്ചു. കര്‍ഷകനെന്നു സ്വയം പരിചയപ്പെടുത്തിയിരുന്ന ഒരാള്‍ ബ്ലോഗിലുണ്ടാവുന്നതിന്റ്‌ സന്തോഷവും തീര്‍ച്ചയായും അതിനുപിന്നിലുണ്ടായിരുന്നു. ബ്ലോഗ്‌ എന്ന മാധ്യമത്തെ ഉപയോഗിക്കുന്നതോടുകൂടിത്തന്നെ പ്രചരിപ്പിക്കുന്നതിലും തല്‍പ്പരരായിരുന്നു പൊതുവെ അന്നത്തെ ബ്ലോഗേഴ്സ്‌, അതിലേക്കുള്ള നല്ലൊരു ഉദാഹരണമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍.

ചന്ദ്രശേഖരന്‍ നായരുടെ പൊതുവെയുള്ള ഒരു നിലവാരം വച്ചും അന്ന് കമ്പ്യൂട്ടര്‍ പോലെയുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നവരുടെ ഒരു സോഷ്യല്‍ ക്ലാസ്‌ വച്ചും അദ്ദേഹത്തിനെപ്പോലൊരാള്‍ ബ്ലോഗെഴുതുക എന്നത്‌ പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. (പത്താം ക്ലാസ്‌, പട്ടാളം, കര്‍ഷകന്‍ തുടങ്ങി അദ്ദേഹം തന്റേതായി പ്രൊജക്റ്റ്‌ ചെയ്യുന്ന കാര്യങ്ങളല്ല ഉദ്ദേശിക്കുന്നത്‌ - വ്യക്തിപരമായ ബൗദ്ധികനിലവാരത്തെയാണ്‌. താനൊരു കര്‍ഷകനും പത്താംക്ലാസ്സുകാരനും പട്ടാളക്കാരനായിട്ടും ഇതൊക്കെ ചെയ്യുന്നു എന്നവകാശപ്പെടുമ്പോള്‍, താനൊരസാമാന്യപ്രതിഭാസമാണെന്നും സാധാരണഗതിയില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കൊന്നും കഴിയുന്നതല്ല ഇതൊന്നുമെന്നുകൂടി വ്യംഗ്യമുണ്ട്‌.

ചരിത്രത്തിലും രാഷ്ട്രീയത്തിലും ഏതെങ്കിലും വിവരങ്ങള്‍ ആവശ്യം വരുമ്പോള്‍ നാട്ടിലെ പത്താംക്ലാസ്‌ പാസ്സാകാത്ത കര്‍ഷകത്തൊഴിലാളിയായ കൃഷ്ണേട്ടനോടാണ്‌ ഞാന്‍ ചോദിക്കാറ്‌, രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക ചരിത്രത്തിന്റെ ഒരു അഥോറിറ്റിയാണദ്ദേഹം - കര്‍ഷകന്‍, പത്താംക്ലാസ്‌ വാദമുഖങ്ങളില്‍ കാര്യമില്ല.)

സര്‍ക്കസ്സില്‍ കരടി മോട്ടോര്‍സൈക്കിളോടിക്കുമ്പോള്‍ കാണികള്‍ക്ക്‌ അത്ഭുതമാണ്‌, കയ്യടിക്കുക സാധാരണമാണ്‌. പക്ഷേ അത്‌ മോട്ടോര്‍ സൈക്കിളോടിക്കുന്നത്‌ ഒരു മഹദ്‌കൃത്യമായതുകൊണ്ടല്ല, അതോടിക്കുന്നത്‌ കരടിയായതുകൊണ്ടാണ്‌. കരടിയുടെ സൈക്കോ-മോട്ടീവ്‌ പ്രതികരണങ്ങള്‍ ഒരു മോട്ടോര്‍ സൈക്കിളോടിക്കാവുന്ന നിലവാരത്തിലേക്ക്‌ വളര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്ന പൊതുധാരണ അട്ടിമറിക്കപ്പെടുമ്പോളുണ്ടാകുന്ന അത്ഭുതമാണ്‌ ആ കയ്യടിക്കു പിന്നില്‍.

ആ കയ്യടികേട്ട്‌ താനൊരു ഗംഭീര മോട്ടോര്‍സൈക്കിളോട്ട വിദഗ്ധനാണെന്ന് പ്രസ്തുത കരടി ധരിച്ചാല്‍ എന്തു ചെയ്യും? കയ്യടിക്കപ്പുറം കാണികള്‍ റിംഗില്‍ ചെന്ന് കരടിയൊരു ഗംഭീര മോട്ടോര്‍സൈക്കിളോട്ടക്കാരനാണെന്നും അടുത്ത ഗ്രാന്റ്‌ പ്രിക്സില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്നും പറയുകയും കരടി അതു വിശ്വസിക്കുകയും ചെയ്താലോ? ഇന്റര്‍നാഷണല്‍ ബൈക്‌ മാഗസിനുകള്‍ തന്റെ ബൈക്കോട്ടസംബന്ധമായ ലേഖനങ്ങള്‍ തിരസ്കരിക്കുകയാണെന്നും അതിനു പിന്നിലുള്ളത്‌ തന്നോടസൂയയുള്ള അന്താരാഷ്ട്ര മോട്ടോര്‍സൈക്കിളിംഗ്‌ താരങ്ങളുമാണെന്ന ലെവലില്‍ കരടി മുന്നോട്ടുപോയാലോ? ബൈക്കോട്ടമത്സരങ്ങള്‍ നടക്കുന്ന എല്ലാ ട്രാക്കുകളിലും കേറി തന്റെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ തുടങ്ങിയാലോ?

കരടി മാത്രമല്ല അത്തരമൊരവസ്ഥക്കുത്തരവാദി, ഡിസ്പ്രൊപ്പോഷണേയ്റ്റായി കരടിയെ പ്രൊമോട്‌ ചെയ്ത കാണികളുമാണ്‌. ഇപ്പോഴത്തെ കമ്പ്യൂട്ടര്‍ സൗകര്യങ്ങളും മികച്ച അദ്ധ്യാപകരുമുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ ഏഴാംക്ലാസ്സിലെ കുട്ടികള്‍ കമ്പ്യൂട്ടറുകൊണ്ടുകാണിക്കുന്ന അഭ്യാസങ്ങള്‍ കണ്ടാല്‍ ഇതൊന്നും വലിയ കാര്യമല്ലെന്നും ഒരു ടൂളുപയോഗിക്കുന്നതും വിദ്യാഭ്യാസവുമായി ബന്ധമൊന്നുമില്ലെന്നും ബോധ്യപ്പെടാന്‍ ബുദ്ധിമുട്ടില്ല.

--------------------------------

സെബിന്‍ ഈ പോസ്റ്റിട്ടുള്ളത്‌ കേരളഫാര്‍മ്മര്‍ ഇവിടെയെ എഴുതിയ കമന്റുകളേക്കാള്‍ കുറച്ചുകൂടി വിശാലമായ ഒരു വിഷയം സംസാരിക്കാനാണെന്നാണ്‌ മനസ്സിലാക്കുന്നത്‌. ഒരു വിഷയത്തിലുള്ള വിവരക്കേടും ആശയവ്യക്തതയില്ലായ്മയും ഒരു കുറ്റമല്ല, ഏറിയോ കുറഞ്ഞോ ഒരു വിഷയത്തിലല്ലെങ്കില്‍ മറ്റൊന്നില്‍ അതൊക്കെ എല്ലാവര്‍ക്കും ഉള്ളതാണ്‌. ഗൗരവമുള്ള കാര്യങ്ങള്‍, അവനവനു ധാരണയില്ലാത്ത വിഷയങ്ങളാണെങ്കില്‍, ചര്‍ച്ചചെയ്യപ്പെറ്റുന്ന സ്ഥലത്ത്‌ അറിഞ്ഞോ അറിയാത്തതോ പോയി ചര്‍ച്ച വഴിറ്റിരിച്ചുവിടുകയോ വിഷയത്തില്‍ നിന്നും ഡിഫ്ലക്റ്റ്‌ ചെയ്യുകയോ ചെയ്യുന്ന, പ്രസ്തുത വിഷയവുമായി ഒരു ബന്ധമില്ലാത്ത, കാര്യങ്ങള്‍ സംസാരിക്കാതിരിക്കാന്‍ കേരളഫാര്‍മര്‍ ശ്രദ്ധിച്ചാല്‍ വലിയ ഉപകാരമായിരിക്കും.

സൂരജ്‌ പറഞ്ഞപോലെ സംവരണത്തെക്കുറിച്ച്‌ പല ചര്‍ച്ചകളും പലയിടത്തും നടന്നിട്ടുണ്ട്‌, ഇനിയും നടത്താവുന്നതുമാണല്ലോ. ഇവിടെ എഴുതിവച്ചിട്ടുള്ള അഭിപ്രായങ്ങള്‍ (അവയെപ്പറ്റി അഭിപ്രായം പറയുന്നില്ല, പറയാതിരിക്കുന്നതാണ്‌ ഭേദം!) അങ്ങനെയൊരു ചര്‍ച്ച കേരളാഫാര്‍മര്‍ക്കുതന്നെ തുടങ്ങിവച്ച്‌ അതില്‍ പറയാവുന്നതാണ്‌, അല്ലെങ്കില്‍ വേറെയാരെങ്കിലും ഇതേവിഷയത്തില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെങ്കില്‍ അവിടെയും പറയാം. ബ്ലോഗ്‌ പോസ്റ്റുകളില്‍ എന്തു പറയണമെന്ന് തീരുമാനിക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയല്ല, പല കാര്യങ്ങളും പല വിഷയങ്ങളാണെന്നും എല്ലാം കൂട്ടിക്കുഴച്ചുസംസാരിക്കാന്‍ പോസ്റ്റുകള്‍ ചര്‍ച്ചചെയ്യാനുദ്ദേശിക്കുന്നതിന്റെ ഫോക്കസ്‌ ഡിഫ്ലക്റ്റഡാവുമെന്നതാണ്‌ പ്രശ്നം.

റബ്ബര്‍, പട്ടമരപ്പ്‌, സ്ഥിതിവിവരക്കണക്കുകള്‍, പട്ടാളം, പട്ടാളസേവനം, പട്ടാളഅച്ചടക്കം, പത്താംക്ലാസ്‌, വിക്കി, സ്വതന്ത്രസോഫ്റ്റ്‌വെയര്‍, ഓപ്പണ്‍ഓഫീസിലെ പ്രസന്റേഷന്‍, അതിനുകിട്ടിയ പ്രശംസ തുടങ്ങി താങ്കള്‍ സ്ഥിരമായി പരാമര്‍ശിക്കുന്ന വിഷയങ്ങളില്‍ ഓരോ പ്രത്യേക ബ്ലോഗ്‌ തുടങ്ങുകയും ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ പോസ്റ്റുകളായി അതത്‌ പ്രദേശങ്ങളില്‍ പ്രസിദ്ധപ്പെടുകയും ചെയ്യുവാന്‍ അപേക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം താങ്കളുടെ അഭിപ്രായങ്ങള്‍ പല പോസ്റ്റുകളിലായി ചിതറിക്കിടക്കുന്ന കമന്റുകളില്‍ അന്വേഷിക്കേണ്ട ബുദ്ധിമുട്ട്‌ താങ്കളുടെ വായനക്കാര്‍ക്ക്‌ ഒഴിവായിക്കിട്ടും, മറ്റു വിഷയങ്ങള്‍ അവരവരുടെ ബ്ലോഗില്‍ സംസാരിക്കാനുദ്ദേശിക്കുന്നവര്‍ക്ക്‌ അതും സാധിക്കും.

-----------------------------------

ഈ കമന്റ്‌ ഒരു പോസ്റ്റായി ഇവിടെ ഇട്ടിട്ടുണ്ട്‌. ഗൗരവമുള്ള ചര്‍ച്ച നടക്കേണ്ട സെബിന്റെ ഈ പോസ്റ്റിന്‍ കേരളാഫാര്‍മര്‍ സംബന്ധിയായ വിഷയങ്ങളില്‍നിന്നും അണുവിമുക്തമാക്കാനും കൂടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ (സെബിനോട്‌ അനുവാദം ചോദിക്കാതെത്തന്നെ). ഈ കമന്റിനെക്കുറിച്ചെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവിടെ പറയാന്‍ താല്‍പ്പര്യം.

----------------------------------

ദൈവമേ...

എന്റെ ക്ഷമയുടെ നെല്ലിപ്പടി!

Friday, January 23, 2009

ചിത്രകാരന്‍, സൈബര്‍ കേയ്സ്



ഇത് സെബിന്റെ “പൊന്നമ്പലത്തിനു് വായിച്ചുപഠിക്കാന്‍, ചിത്രകാരനും എന്ന പോസ്റ്റിനിട്ട കമന്റാണ്. ഈ വിഷയത്തിലുള്ള പൊതുവായ ചര്‍ച്ച അവിടെത്തന്നെ തുടരാന്‍ താല്പര്യം.

എന്റെ പത്തു പൈസ...


രൂക്ഷവും, പലപ്പോഴും അസഭ്യവുമായ ഭാഷയാണ്‌ ചിത്രകാരന്‍ ഉപയോഗിക്കുന്നത്‌. ഡിപ്ലോമാറ്റിക്കായി കൈകാര്യം ചെയ്യാവുന്ന വിഷയങ്ങള്‍പോലും ഒരുതരത്തിലുള്ള സംവാദത്തിനും സാധ്യതയില്ലാത്ത രീതിയില്‍ അയാള്‍ വഷളാക്കിക്കളയും. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ അടിസ്ഥാനധാരണപോലുമില്ലാതെയാണ്‌ അയാള്‍ പലപ്പോഴും ആരോപണങ്ങള്‍ ഉന്നയിക്കാറുള്ളത്‌. പഠനങ്ങളുടെയോ സാമാന്യവായനയുടെയോ പോലും പിന്‍ബലമില്ലാതെ ചില സാമൂഹ്യ-ജാതീയ ധാരണകളെ പിന്‍പറ്റി ചിത്രകാരന്‍ വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതുകാണാറുണ്ട്‌.

അതേസമയം കഠിനമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി ജീവിതം തള്ളിനീക്കേണ്ടിയിരുന്ന ജനവിഭാഗങ്ങളുടെ ഫോം ഓഫ്‌ എക്സ്പ്രെഷന്‍ സോഫിസ്റ്റിക്കേറ്റഡായിരിക്കണമെന്ന് വാശിപിടിക്കുന്നത്‌, മിതമായിപ്പറഞ്ഞാല്‍ ഫ്യൂഡലാണ്‌, പ്രത്യേകിച്ച്‌ മേല്‍പ്പറഞ്ഞ സോഫിസ്റ്റിക്കേഷന്‍ നിര്‍വ്വചിക്കുന്നത്‌/നിര്‍വ്വചിച്ചിട്ടുള്ളത്‌ വരേണ്യര്‍ അവരുടെ വാല്യൂസിസ്റ്റത്തില്‍ നിന്നാണെന്നുവരുമ്പോള്‍. അസഭ്യം ചെയ്യുന്നവനേക്കാള്‍ അതു പറയുന്നവന്‍ മോശക്കാരനാകുന്നത്‌ ഈയൊരു സാഹചര്യത്തിലാണ്‌. ഭാഷാശുദ്ധി, ഏതു സമൂഹത്തിലും, ഒരു ഫ്യൂഡല്‍ നോഷനാണ്‌. ചിത്രകാരന്റെ കാര്യത്തില്‍ അത്രകണ്ട്‌ പ്രസക്തമല്ലെങ്കിലും തെറി ഒരു മോശപ്പെട്ട കാര്യമായി തോന്നുന്നില്ല.

കേരളത്തിലെ നായര്‍ സ്ത്രീകളുടെ ലൈംഗികതയും അതിനെ ചുറ്റിപ്പറ്റിയുള്ള സദാചാരമൂല്യങ്ങളും പൊതുവെയുള്ള മറ്റ്‌ സാമൂഹിക/സാമുദായിക വിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായിരുന്നു എന്നത്‌ ഒരു ചരിത്രസത്യമാണ്‌. സെബിന്‍ സൂചിപ്പിച്ചതുപോലെ അധികാരകേന്ദ്രങ്ങളുമായുള്ള പ്രോക്സിമിറ്റിയും (ശ്രദ്ധിക്കുക, അധികാരകേന്ദ്രങ്ങളുമായുള്ള എന്നാണുപയോഗിച്ചത്‌, അധികാരവുമായുള്ള എന്നല്ല. പഞ്ചായത്‌ തിരഞ്ഞെടുപ്പില്‍ ഒരു സ്ത്രീ മത്സരിക്കുമ്പോഴേക്കും "അവള്‍ പോക്കാണെ"ന്നുള്ള പൊതുധാരണകളെ ഞാന്‍ സബ്സ്ക്രൈബ്‌ ചെയ്യുന്നില്ല) താരതമ്യേന അയഞ്ഞ വിവാഹനിയമങ്ങളും നമ്പൂതിരിസമുദായത്തിലെ തലതിരിഞ്ഞ വിവാഹരീതികളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ഒരു സാമൂഹികപരിസരമായിരിക്കണം അതിനു പ്രധാന കാരണം. ഇതില്‍ ആ സ്ത്രീകള്‍ പ്രാഥമികമായി ഇരകളാണ്‌.

ലോറി നിര്‍ത്തി ടി.ജി.രവി കയറിപ്പോകുന്ന വീട്ടിലെ ഇറുകിയ ബ്ലസിട്ട, തിരിച്ചുപോരുമ്പോള്‍ കുപ്പായത്തിനുള്ളില്‍ തിരുകപ്പെടുന്ന നോട്ടിന്റെ സ്പര്‍ശത്തില്‍ ഇക്കിളിപ്പെട്ട്‌ അശ്ലീലച്ചിരിചിരിക്കുന്ന, നടപ്പുകാലത്തെ വേശ്യയുമായി തികച്ചും വ്യത്യസ്തമായ വേറൊരുകാലത്തിലെ സ്ത്രീസമൂഹത്തിനെ താരതമ്യം ചെയ്യുന്നതിനോട്‌ യോജിക്കാനാവില്ല. നിലവിലുള്ള സദാചാരനിയമങ്ങളുടെ അടിസ്ഥാനത്തില്‍ വേറൊരു കാലത്തെ വിധിക്കുന്നത്‌ നീതികേടാണ്‌, അതാണ്‌ ചിത്രകാരന്‍ പലപ്പോഴും ചെയ്യുന്നതും.

ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത്‌ ബഹുസ്വരസമൂഹത്തില്‍ അംഗീകരിക്കാവുന്ന പ്രവണതയല്ല. വംശവെറിയുടെ ട്രേയ്റ്റുകള്‍ ചിത്രകാരന്റെ പല പോസ്റ്റുകളിലും കാണാം. ഒരിക്കല്‍പ്പോലും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നുന്ന സമുദായത്തെപ്പറ്റി വിമര്‍ശനാത്മകമായി ഒന്നും എഴുതിക്കണ്ടിട്ടില്ല. സ്വന്തം ജാതിയുടെ ഒരു ഊത്തുകുഴലായാണ്‌, ഒരു വിശാലമാനവികതയുടെ നിലപാടില്‍നിന്നല്ല ചിത്രകാരന്‍ നായര്‍ സമുദായത്തെ സമീപിക്കുന്നത്‌. ഈഴവര്‍ പണ്ട്‌ ബ്രാഹ്മണരായിരുന്നെന്നോ മറ്റോ ഒക്കെ പറയുമ്പോള്‍ ബ്രാഹ്മണ്യത്തെ അതേ നിലയില്‍ പിന്‍പറ്റുകയാണ്‌ ചിത്രകാരന്‍ ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍, ആശയപരമായി, ചിലപ്പോഴെങ്കിലും നായര്‍ സമുദായം അര്‍ഹിക്കുന്നതായിരിക്കാം, പക്ഷേ വിമര്‍ശിക്കപ്പെടുന്നത്‌ ആ സമുദായത്തിലെ പ്രതിലോമപരതയല്ല എന്നുവരുമ്പോഴാണ്‌ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത്‌. ബ്രാഹ്മണ്യത്തെ ഏതളവിലും അധിക്ഷേപിക്കുന്നതില്‍ എനിക്കെതിര്‍പ്പില്ല, എന്നുവച്ച്‌ വല്ല അമ്പലത്തിലും പൂജചെയ്തു ജീവിക്കുന്ന ബ്രാഹ്മണനെ ദിവസവും തെറിവിളിച്ചാലോ?

പ്രശ്നം കാസ്റ്റിന്റേതല്ല, കാസ്റ്റ്‌ ഹൈറാര്‍ക്കിയുടേതാണ്‌; അല്ലെങ്കില്‍ ഹൈറാര്‍ക്കിതന്നെയാണ്‌ പ്രശ്നം. തലപ്പിള്ളി, വള്ളുവനാട്‌ പ്രദേശങ്ങളിലെ നമ്പൂതിരി-അമ്പലവാസി വിഭാഗങ്ങള്‍ നായര്‍ സ്ത്രീകളെപ്പറ്റിയും, നായര്‍ സമുദായാംഗങ്ങള്‍ ഈഴവരെപ്പറ്റിയും, വടെക്കേ മലബാറിലെ ഈഴവര്‍ ദളിതരെപ്പറ്റിയും പറയുന്ന ക്രൂരമായ തമാശകള്‍ക്ക്‌ പലതവണ സാക്ഷിയാവേണ്ടിവന്നിട്ടുണ്ട്‌. (രൂപത്തില്‍ത്തന്നെ ദളിത്‌ ഛായയുള്ള ഒരു മുതിര്‍ന്ന സുഹൃത്തിന്റെ കൂടെ വടക്കേ മലബാറിലെ ഒരു കുടുംബത്തില്‍ പോകേണ്ട കാര്യമുണ്ടായിരുന്നു ഒരിക്കല്‍. സ്വാതന്ത്ര്യസമരകാലത്ത്‌ തുടക്കത്തില്‍ കോണ്‍ഗ്രസ്സുകാരനും പിന്നീട്‌ കമ്യൂണിസ്റ്റുകാരനുമായി ഇരുപതുകൊല്ലം ജയിലിലും ഒളിവിലുമായിക്കഴിഞ്ഞ്‌ ഒടുവില്‍ ചതിച്ചുകൊല്ലപ്പെട്ട ഒരു വിപ്ലവകാരിയുടെ വീടായിരുന്നിട്ടുകൂടി "ഓന്‍ പൊലേനാ?" എന്ന ചോദ്യം ചെവിയില്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌). ഈ തമാശകളിലെ നിന്ദയുടെ അളവില്‍ പറയത്തക്ക ഏറ്റക്കുറച്ചിലുകളൊന്നും തോന്നിയിട്ടില്ല. പക്ഷേ സമുദായാഭിമാനത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ കണ്ടിട്ടുണ്ട്‌. കാര്യമായ നവോദ്ധാനമൊന്നും നടന്നിട്ടില്ലാത്തതിനാലാവണം, നായര്‍ സമുദായം ഒരു സ്വയം പരിശോധനക്ക്‌ മുതിരാറില്ലെന്നു തോന്നിയിട്ടുണ്ട്‌. തനിക്കുതാഴെയുള്ളവരോടുള്ള നിന്ദാമനോഭാവത്തില്‍ ജാതികള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും തന്റെ സമുദായത്തിന്റെ പേരിലുള്ള മിഥ്യാഭിമാനത്തില്‍ നായര്‍ മുന്നില്‍ത്തന്നെ.

"ആണത്തം വേണമെ"ന്നും "ക്ഷൗരം ചെയ്തുകൂടേ"യെന്നും മറ്റുമുള്ള പദപ്രയോഗങ്ങളിലൂടെ ചിത്രകാരനും പിന്‍പറ്റുന്നത്‌ ഇതേ ഹൈറാര്‍ക്കിയെയാണ്‌. ഒരു വാദത്തിനുവേണ്ടി നായര്‍ സ്ത്രീകളെല്ലാം വേശ്യകളാണ്‌/ആയിരുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ അംഗീകരിച്ചാല്‍ത്തന്നെ അതിന്റെ ഉത്തരവാദികള്‍ അന്നത്തെ പാട്രിയാക്കല്‍ അധികാരഘടനയായിരുന്നു എന്നതില്‍ സംശയമില്ല. "ആണത്ത"ത്തിലൂടെ പാട്രിയാര്‍ക്കിയെയും "ക്ഷൗര"ത്തിലൂടെ ബ്രാഹ്മണിസത്തേയും ചിത്രകാരന്‍ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നുമുണ്ട്‌. അപ്പോള്‍ ചിത്രകാരനും കൂടി ഉത്തരവാദിയാകുന്ന ഒരു കുറ്റത്തിനേയാണ്‌ അദ്ദേഹം വിചാരണ ചെയ്യുന്നത്‌. ഈ വൈരുദ്ധ്യം അദ്ദേഹത്തിന്റെ നിലപാടുകളില്‍ പൊതുവയുണ്ട്‌.

പക്ഷേ ഇതൊന്നുംതന്നെ അദ്ദേഹത്തിന്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനുമേല്‍ കൈവയ്ക്കാനുള്ള ന്യായീകരണമാകുന്നില്ല. അവയ്ക്ക്‌ ഒരടിസ്ഥാനവുമില്ലായിരിക്കാം, സബ്സ്റ്റാന്‍ഷ്യേറ്റ്‌ ചെയ്യുന്ന ഒരു തെളിവും അയാള്‍ക്ക്‌ വയ്ക്കാനില്ലായിരിക്കാം, അതൊന്നുമില്ലാതെയും വെറും അഭിപ്രായങ്ങള്‍ പറയാമല്ലോ. നായര്‍ സ്ത്രീകള്‍ വേശ്യകളാണെന്ന് ചിത്രകാരന്‌ അഭിപ്രായമുണ്ടെങ്കില്‍ അതയാള്‍ പറയട്ടെ, അതയാളുടെ അഭിപ്രായം. വ്യക്തികളെ പോയന്റ്‌ ചെയ്യാത്തിടത്തോളം അതൊരു പ്രശ്നമായെടുക്കാതിരിക്കാനുള്ള ജനാധിപത്യബോധം പൊതുസമൂഹത്തിനുണ്ടാകേണ്ടതാണ്‌. അതില്‍ കഴമ്പില്ലെന്നു തോന്നുന്നപക്ഷം അയാള്‍ ഉപയോഗിച്ച കള്‍ച്ചറല്‍ സ്ഫിയര്‍ ഉപയോഗിച്ചുതന്നെ ആ അഭിപ്രായത്തെ ഖണ്ഡിക്കാവുന്നതാണ്‌. ഇനി അതല്ല ചിത്രകാരന്റെ നിലവാരത്തിലേക്ക്‌ താഴാന്‍ തയ്യാറുള്ളപക്ഷം ഈഴവസ്ത്രീകളെല്ലാം വേശ്യകളാണെന്നോ അവരുടെ ആണുങ്ങളെല്ലാം കൂട്ടിക്കൊടുപ്പുകാരാണെന്നോ തിരിച്ചൊരഭിപ്രായം പറയാവുന്നതുമാണ്‌. രണ്ടിനും തലക്ക്‌ ഓളമാണെന്ന് നമുക്കും പറയാം.



ഇനി ചിത്രകാരനെതിരെ വാളോങ്ങുന്നവരുടെ കാര്യം...

ഒരു പ്രത്യേക ജാതിയില്‍ ജനിക്കുക എന്നത്‌ ആര്‍ക്കും ഓപ്റ്റ്‌ ചെയ്യാവുന്ന ഒന്നല്ല. അവനവനു പങ്കില്ലാത്ത ഒന്നിനെക്കുറിച്ച്‌ അഭിമാനമോ അപമാനമോ തോന്നേണ്ടതില്ല. ഒരു സമുദായത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍, അതില്‍ അഭിമാനിക്കുന്നവര്‍, അതിനെ വിമര്‍ശിക്കുമ്പോള്‍ മുറിവേല്‍ക്കുന്നവര്‍, അതിന്റെ അപമാനങ്ങളില്‍ പങ്കാളികളാകാന്‍ വിധിക്കപ്പെട്ടവരാണ്‌.

ശ്രദ്ധേയമായ മറ്റൊന്ന് ഇപ്പോള്‍ ചിത്രകാരനെതിരെ, അദ്ദേഹത്തിന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്നവരുടെ, പൊതുവായ സംഘപരിവാര്‍ ബാക്‍ഗ്രൗണ്ടാണ്‌. ഇത്രയും കാലം ബ്ലോഗില്‍ ഹൈന്ദവതക്കുവേണ്ടി ഘോരഘോരം വാദിച്ചവര്‍ തൊലിപ്പുറത്തൊന്നു പോറിയപ്പോള്‍ ഹിന്ദു ലേയ്ബലൊക്കെ വിട്ട്‌ ജാതിയില്‍ മാമോദീസമുങ്ങിനിവര്‍ന്നതുകാണാന്‍ രസമുണ്ട്‌. മിക്കവാറും എല്ലാ "ഹിന്ദുസഹോദരങ്ങ"ളുടെയും പൂച്ചു പുറത്തുവന്നു എന്നതാണ്‌ ഒരുപക്ഷേ ഈ വിവാദത്തിന്റെ ഔട്‌പുട്‌. പഴയകാലത്തായിരുന്നെങ്കില്‍ ചിത്രകാരന്റെ കുടിലുകത്തിച്ച്‌ നമ്പൂരിയെക്കൊണ്ട്‌ പാട്ടമൊഴിപ്പിക്കാമായിരുന്നു, ഇപ്പോള്‍ എല്ലാ അണ്ടന്റെയും അടകോടന്റെയും ജനാധിപത്യമല്ലേ, മെറിറ്റിനൊക്കെ വല്ല വിലയുമുണ്ടോ?

തെളിയിക്കപ്പെടുന്നവ വസ്തുതകളാണ്‌, തെളിയിക്കപ്പെടാനിരിക്കുന്നതോ ഒരിക്കലും തെളിയിക്കപ്പെടാനിടയില്ലത്തതോ ആയവ അഭിപ്രായങ്ങളും. വസ്തുതകളെപ്പറ്റി മാത്രം സംസാരിക്കാന്‍ മാത്രമുള്ളതല്ല അഭിപ്രായസ്വാതന്ത്ര്യം, അത്‌ ഒരടിസ്ഥാനവുമില്ലാത്തവയെപ്പറ്റിക്കൂടി സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ്‌. , ഒരു വസ്തുതയുടെയും പിന്‍ബലമില്ലാതെ പൂര്‍ണ്ണമായോ ഭാഗികമായോ തെറ്റാണെന്ന് പൊതുസമൂഹത്തിന്‌ ബോധ്യമുള്ള കാര്യങ്ങള്‍ പരസ്യമായി പറയാനുള്ള സ്വാതന്ത്ര്യം ചിത്രകാരനുണ്ട്‌. അത്‌ തെറ്റാണെങ്കില്‍ സ്ഥാപിക്കേണ്ടത്‌ കോടതിയില്‍വച്ചല്ല. സാസ്കാരിക-ജനാധിപത്യ വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്‌ ചിതലരിച്ച നിയമപുസ്തകങ്ങളിലെ വരികളല്ല. സംസ്കാരം പരാജയപ്പെടുന്നിടത്താണ്‌ നിയമത്തിന്‌ ഇടപെടേണ്ടിവരുന്നത്‌. നിയമം അനുശാസിക്കുന്നത്‌ ഒരു വിശുദ്ധപുസ്തകമെന്നപോലെ അനുസരിക്കേണ്ട ബാധ്യത സാംസ്കാരികലോകത്തിനില്ല. നിയമം വെറും കോഡിഫൈഡ്‌ കോമണ്‍സെന്‍സാണ്‌, സംസ്കാരം അതിസങ്കീര്‍ണ്ണമായ ഒരു ഫ്ലക്സും.

ഞാന്‍ ചിത്രകാരനോട്‌ വിയോജിക്കുന്നു, പക്ഷേ എന്നോടു വിയോജിക്കാനുള്ള ചിത്രകാരന്റെ അവകാശം എനിക്ക്‌ പരമപ്രധാനമാണ്‌, ഈ പ്രശ്നത്തില്‍ അദ്ദേഹത്തിന്‌ ഞാന്‍ പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യുന്നു.

Thursday, January 1, 2009

കോവാലകൃഷ്ണനുള്ള മറുപടി - ആപ്പിളില്‍ ഗ്നു/ലിനക്സ്‌ ഓടിച്ചാല്‍ എന്തു പറ്റും?

കോവാലകൃഷ്ണന്റെ പോസ്റ്റിന്‌ എഴുതിയ കമന്റാണിത്‌.. ആദ്യത്തെയും രണ്ടാമത്തെയും കമന്റുകള്‍ അവിടെത്തന്നെ ഉണ്ട്‌, മൂന്നാമത്തേത്‌ ഇവിടെ മാത്രമേ ഉള്ളൂ, അവിടെ ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌.

ഇനിയും ഒരേ കാര്യം എത്ര തവണകൂടി പറയേണ്ടിവരും എന്നറിഞ്ഞുകൂടാ.

താങ്കളുടെ വാദങ്ങള്‍ ക്രോഡീകരിക്കാന്‍ ശ്രമിക്കട്ടെ, അവക്കുള്ള ഉത്തരങ്ങളും. നമ്പറിട്ടവ താങ്കളുടെ വാദങ്ങളാണ്‌, അതിനു താഴെയുള്ളവ ഉത്തരങ്ങളും.


1. ഹാര്‍ഡ്‌വേര്‍ ഉണ്ടാക്കുന്നവര്‍ക്ക്‌ അതില്‍ ഏത്‌ ഓപ്പറേയ്റ്റിംഗ്‌ സിസ്റ്റം അല്ലെങ്കില്‍ സോഫ്റ്റ്‌വേര്‍ ഓടിക്കണമെന്ന് അവരുടെ ടേംസ്‌ ഓഫ്‌ യൂസ്‌ വഴി ഇന്‍സിസ്റ്റ്‌ ചെയ്യാം


പറ്റില്ല. ഇനി അഥവാ ചെയ്താലും നിയമപരമായ സംരക്ഷണം അത്തരമൊരു വ്യവസ്ഥക്ക്‌ കിട്ടില്ല.

ഹാര്‍ഡ്‌വേര്‍ ഒരു കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടി അല്ല, ഒരു ഫിസിക്കല്‍ ഡിവൈസാണ്‌, ഹാര്‍ഡ്‌വെയറിന്റെ ഡിസൈന്‍ കോപ്പിറൈറ്റ്‌ ചെയ്യാം, പക്ഷേ നിങ്ങളുടെ മുന്‍പിലിരിക്കുന്ന പെട്ടിയില്‍ നിങ്ങള്‍ക്കു തോന്നിയതു ചെയ്യാം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറില്‍ ഓടുന്ന ഫേംവെയറുകളെ സംബന്ധിച്ചാണെങ്കില്‍ അത്തരം സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും തരത്തില്‍ തിരുത്താനോ (സോഴ്സില്ലാതെ എങ്ങനെ തിരുത്തും എന്നത്‌ വേറെക്കാര്യം) തിരുത്തി ഉപയോഗിക്കാനോ ഉപഭോക്താവിന്‌ അധികാരമില്ല. അതേ സമയം അത്തരമൊരു സോഫ്റ്റ്‌വെയര്‍ മൊത്തത്തില്‍ എടുത്തുമാറ്റി വേറൊന്ന് സ്ഥാപിക്കാനോ ഉപയോഗിക്കാനോ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാവിന്റെ അനുവാദം ആവശ്യമില്ല. ഉദാഹരണമായി ആപ്പിളിന്റെ ബൂട്‌ലോഡര്‍ മാറ്റി ഗ്രബ്‌ ഉപയോഗിക്കുന്നതിനെറ്റിരെ ഒന്നും ചെയ്യാന്‍ ആപ്പിളിന്‌ കഴിയില്ല. (ഇനി അഥവാ കഴിയുമെന്നാണെങ്കില്‍ പവര്‍ പിസി ആര്‍ക്കിടെക്ചറില്‍ വര്‍ഷങ്ങളായി ഓടുന്ന ലിനക്സ്‌ പോര്‍ട്ടിനെപ്പറ്റി ആപ്പിള്‍ ഇതുവരെ കേട്ടിട്ടില്ലെന്നോ, നിയമനടപടി സ്വീകരിക്കാന്‍?). വില്‍ക്കപ്പെടുന്ന കമ്മോഡിറ്റിയെന്ന നിലക്ക്‌ ഹാര്‍ഡ്‌വെയര്‍ ലൈസന്‍സ്‌ ചെയ്യാന്‍ കഴിയില്ല. ടേംസ്‌ ഓഫ്‌ യൂസ്‌ വയലേയ്റ്റ്‌ ചെയ്യുന്ന പക്ഷം വിറ്റയാള്‍ക്ക്‌ വിലപ്പനവസ്തുവിലുള്ള ഉത്തരവാദിത്വം അവസാനിക്കുന്നു എന്നു മാത്രം. വാറണ്ടി, ആഫ്റ്റര്‍ സേയ്‌ല്‌ സര്‍വീസ്‌ തുടങ്ങിയവക്കുള്ള ബാധ്യത, അങ്ങനെയെന്തെങ്കിലും നിയമപ്രകാരമോ കരാര്‍ പ്രകാരമോ ഉണ്ടെങ്കില്‍, വിറ്റയാള്‍ക്കില്ല - അതാകട്ടെ ഒരു നിയമപ്രശ്നവും സൃസ്ടിക്കുന്നില്ല, ലിനക്സോ മറ്റേതെങ്കിലും ഓപ്പറേയ്റ്റിംഗ്‌ സിസ്റ്റമോ ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ആപ്പിള്‍ സിസ്റ്റവുമായി ഉപഭോക്താവ്‌ ആപ്പിളിനെ വാറണ്ടിക്ക്‌ സമീപിക്കാത്തിടത്തോളം കാലം. ഉപഭോക്താവിന്‍ വാറണ്ടിയോ ആഫ്റ്റര്‍ സേയ്‌ല്‌ സര്‍വീസോ നിഷേധിക്കപ്പെട്ടേക്കാം, അതിലപ്പുറം ആപ്പിളിനൊന്നും ചെയ്യാനാകില്ല.

ഉപഭോക്താവിന്‌ ആപ്പിളിന്റെ ഹാര്‍ഡ്‌വെയരും സോഫ്റ്റ്‌വെയറും വാങ്ങാനും ഹാര്‍ഡ്‌വെയര്‍ ഉപയോഗിക്കാനും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതിരിക്കാനും മറ്റേതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും അധികാരമുണ്ട്‌. അതേ സമയം ആപ്പിള്‍ അവരുടെ കമ്പ്യൂട്ടറിന്റെ കൂടെ മാത്രം ഉപയോഗിക്കാന്‍ ലൈസന്‍സ്‌ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയര്‍ ഭാഗികമായോ പൂര്‍ണ്ണമായോ തിരുത്തിയോ അല്ലാതെയോ വേറെ എവിടെയും ഉപയോഗിക്കുന്നത്‌ നിയമവിരുദ്ധമാണ്‌, കാരണം സോഫ്റ്റ്‌വെയര്‍, കോപ്പിറൈറ്റ്‌ ചെയ്യപ്പെടാവുന്ന, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണ്‌; അത്‌ വാങ്ങുകയല്ല ലൈസന്‍സ്‌ ചെയ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌, എവിടെ എങ്ങനെ ഉപയോഗിക്കണമെന്നതിന്‌ ആപ്പിളിന്‌ അവരുടെ ലൈസന്‍സ്‌ ഡോക്യുമന്റ്‌ വഴി ഇന്‍സിസ്റ്റ്‌ ചെയ്യാം.


1. ആപ്പിള്‍ അവരുടെ എന്‍ഡ്‌ യൂസര്‍ ലൈസന്‍സ്‌ എഗ്രിമെന്റില്‍ അവരുടെ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ സോഫ്റ്റ്‌വെയര്‍ ലൈസന്‍സ്‌ ബാധകമാണെന്നു പറയുന്നു. അതിനാല്‍ അവരുടെ ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയ്രിന്റെ നിയമങ്ങള്‍ ബാധകമാണ്‌.

"Your use of Apple-branded hardware and software products is based on the software license and other terms and conditions in effect for the product at the time of purchase"

ഹാര്‍ഡ്‌വെയറിനും സോഫ്റ്റ്‌വെയറിനും സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ ബാധകമാണെന്ന് ആപ്പിളിന്‌ പറയുന്നത്‌ സ്വാഭാവികമായും ഹാര്‍ഡ്‌വെയറില്‍ ഉപയോഗിച്ചിട്ടുള്ള സോഫ്റ്റ്‌വെയറിനെ(ഫേംവെയര്‍)പ്പറ്റിയാണ്‌, അല്ലാതെ കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടിയായ സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ ഫിസിക്കല്‍ കമ്മോഡിറ്റിയായ ഹാര്‍ഡ്‌വെയറിന്‌ ബാധകമാണെന്ന് പറയാനുള്ള നിയമനിരക്ഷരത ആപ്പിളിന്റെ ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റിനുണ്ടാകുമെന്ന് കരുതാന്‍ വയ്യ, അത്തരമൊരു കേയ്സും കൊണ്ടുചെന്നാല്‍ ഒരു കോടതിയും അത്‌ ഫയലില്‍പ്പോലും എടുക്കില്ല (സംശയമുണ്ടോ? ഒരു കേയ്സെങ്കിലും കാണിച്ചുതരൂ!)
നിലവിലുള്ള നിയമത്തിനുപുറത്തുള്ള ഒരു കോണ്‍ട്രാക്റ്റിനും നിയമപരമായ നിലനില്‍പ്പില്ല. ഉദാഹരണത്തിന്‌ അഞ്ചുകിലോ കഞ്ചാവ്‌ എല്ലാ ഒന്നാംതീയതിയും വീട്ടിലെത്തിച്ചുതരാമെന്നും അങ്ങനെ എത്തിച്ചുതരുന്ന കഞ്ചാവ്‌ വാങ്ങിക്കൊള്ളാമെന്നും രണ്ടുപേര്‍ക്ക്‌ കരാറുണ്ടാക്കാം, പക്ഷേ ആരെങ്കിലുമൊരാള്‍ കരാര്‍ ലംഘിച്ചാല്‍ കോടതിയില്‍ പോകാന്‍ പറ്റില്ല.

3. സോഫ്റ്റ്‌വെയര്‍ തിരുത്തതുമൂലം ആപ്പിളിന്റെ ലൈസന്‍സ്‌ എഗ്രീമന്റ്‌ അവരുടെ കമ്പ്യൂട്ടറില്‍ ലിനക്സ്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നയാള്‍ വയലേയ്റ്റ്‌ ചെയ്യുന്നു.
സോഫ്റ്റ്‌വെയര്‍ തിരുത്തുന്നില്ല, റീപ്ലേയ്സ്‌ ചെയ്യുന്നേയുള്ളൂ. സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സ്‌ എഗ്രീമെന്റില്‍ എന്തുതന്നെ പറഞ്ഞാലും അത്‌ ഈ പ്രക്രിയയില്‍ പ്രസക്തമല്ല, എന്തെന്നാല്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നെങ്കില്‍മാത്രമേ ലൈസന്‍സ്‌ വ്യവസ്ഥകള്‍ ബാധകമാവൂ, ഉപയോഗിക്കാത്ത സോഫ്റ്റ്‌വെയറിന്റെ ലൈസന്‍സില്‍ എന്തു പറഞ്ഞാലെന്ത്‌!

4. ToU വയലേഷന്‍ ലൈസന്‍സ്‌ വയലേഷനാണ്‌, violation of intended use നിയമവിരുദ്ധമാണ്‌
ഒന്നാമതായി ഹാര്‍ഡ്‌വെയര്‍ ലൈസന്‍സ്ഡ്‌ അല്ല, ഹാര്‍ഡ്‌വെയര്‍ ഡിസൈനിനേ ഉള്ളൂ ലൈസന്‍സ്‌. ഇല്ലാത്ത ലൈസന്‍സ്‌ വയലേയ്റ്റ്‌ ചെയ്യാന്‍ പറ്റില്ലല്ലോ.

ഇനി violation of intended use നിയമവിരുദ്ധമാണ്‌ എന്ന വാദം.

ആകുന്ന സന്ദര്‍ഭങ്ങളുണ്ട്‌ പക്ഷേ ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, അല്ല.

ഉദാഹരണത്തിന്‌ ഇറാഖിനുമേല്‍ ഉപരോധം നിലനില്‍ക്കുന്ന, മെഡിക്കല്‍ ഉപകരണങ്ങളൊഴിച്ച്‌ ഒന്നും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലാതിരുന്ന, കാലത്ത്‌ ഡെന്റിസ്റ്റുകള്‍ ഉപയോഗിക്കുന്ന പ്രത്യേക കസേരയുടെ ഭാഗങ്ങള്‍ ഇറാഖ്‌ മിസൈല്‍ നിര്‍മ്മാണത്തിനുപയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌. (വിവരം ശരിയോ തെറ്റോ ആവാം, ഒരുദാഹരണമായി എടുത്താല്‍ മതി). ഇവിടെ വയലേയ്ഷന്‍ ഓഫ്‌ ഇന്റെന്‍ഡഡ്‌ യൂസ്‌ നിയമവിരുദ്ധമാണ്‌, ഉപരോധത്തിന്റെ തെറ്റും ശരിയും മറ്റൊരു വിഷയമാണെങ്കിലും

മൈക്രോവേവ്‌ ഓവന്റെ മാന്വലില്‍ അതിന്റെ intended use വീടുകളിലെ അടുക്കളകളില്‍ ഉപയോഗിക്കലാണെന്ന് എഴുതിവച്ചുകണ്ടിട്ടുണ്ട്‌. കഫറ്റേരിയകളിലോ കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കോ ഉള്ള ഉപയോഗം ആവശ്യപ്പെടുന്നതരത്തിലല്ല അതു നിര്‍മ്മിച്ചിട്ടുള്ളത്‌. എന്നുവച്ച്‌ കഫറ്റേരിയയില്‍ വീട്ടിലെ അത്തരമൊരു മൈക്രോവേവ്‌ ഓവന്‍ ഉപയോഗിച്ചാല്‍ നിര്‍മ്മാതാവിന്‌ ഉപഭോക്താവിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയില്ല, വാറണ്ടിയോ സര്‍വീസോ നിഷേധിക്കാമെന്നല്ലാത്‌. കാരണം ഓവന്‍ ഉപഭോക്താവിന്‌ വിറ്റതാണ്‌, കോപ്പിറൈറ്റ്‌ നിയമങ്ങള്‍ അതിന്‌ ബാധകമല്ല. ഇനി കോപ്പിറൈറ്റ്‌ നിയമങ്ങള്‍ ബാധകമാണെന്ന് അഥവാ ഓവന്‍ നിര്‍മ്മാതാവ്‌ മാന്വലിലോ മറ്റോ എഴുതിവച്ചാലും കാര്യമില്ല, ഒരു ഫിസിക്കല്‍ കമ്മോഡി കോപ്പിറൈറ്റ്‌ ചെയ്യാന്‍ കഴിയില്ല, അതിന്റെ ഡിസൈന്‍ വേണമെങ്കില്‍ കോപ്പിറൈറ്റ്‌ ചെയ്യാം, മനുഫാക്ചറിംഗ്‌ പ്രോസസ്സോ പ്രോഡക്റ്റുതന്നെയോ പേയ്റ്റന്റ്‌ ചെയ്യാം.

ഇനി സമാനമായ ഉദാഹരണം കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടികളില്‍ നോക്കാം. കോപ്പിറൈറ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള ഡിവിഡികളുടെ മേല്‍ പൊതുപ്രദര്‍ശനങ്ങള്‍ക്കുപയോഗിക്കരുതെന്ന് പ്രിന്റ്‌ ചെയ്തുകാണാറുണ്ട്‌. അത്തരമൊന്ന് അനുസരിക്കാന്‍ ഉപഭോക്താവ്‌ ബാധ്യസ്ഥനാണ്‌. കാരണം കോപ്പിറൈറ്റഡ്‌ പ്രോപ്പര്‍ട്ടി ലൈസന്‍സ്ഡ്‌ ആണ്‌, ലൈസന്‍സില്‍ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തിനും അതുപയോഗിക്കാന്‍ നിയമപരമായി കഴിയില്ല.

ഡിവിഡിക്ക്‌ കോപ്പിറൈറ്റുണ്ടെന്നുവച്ച്‌ ഡിവിഡി പ്ലേയറിന്‌ കോപ്പിറൈറ്റുണ്ടോ? ഏതൊക്കെ ഡിവിഡികള്‍ അല്ലെങ്കില്‍ സിനിമകള്‍ ഈ പ്ലേയറില്‍ കാണാന്‍ പാടില്ലെന്ന് നിര്‍മ്മാതാവിന്‌ ഇന്‍സിസ്റ്റ്‌ ചെയ്യാന്‍ കഴിയുമോ? ഇല്ല. പക്ഷേ സാങ്കേതികമായ നിയന്ത്രണങ്ങള്‍ സാധ്യമാണ്‌. ഉദാഹരണത്തിന്‌ ഡിവിഡി പ്ലേയറുകള്‍ക്ക്‌ റീജിയന്‍ ലോക്കിംഗ്‌ കാണാറുണ്ട്‌. അതല്ലാതെ, സാങ്കേതികമായ നിയന്ത്രണങ്ങളില്ലെങ്കില്‍, അതാത്‌ രാജ്യങ്ങളിലെ നിയമങ്ങള്‍ അനുവദിക്കുന്നതാണെങ്കില്‍, ഏതു ഡിവിഡിയും പ്ലേയറില്‍ കാണാം.

-------------------------

കോവാലകൃഷ്ണന്‌ അധിക്ഷേപങ്ങള്‍ തുടരാം, താങ്കള്‍ക്കിഷ്ടമില്ലാത്തത്‌ ആരെങ്കിലും സൂചിപ്പിച്ചാല്‍ "ഇതു ഞാന്‍ നിന്നോടു ചോദിച്ചില്ലല്ലോ" എന്ന് തിരിച്ചുചോദിക്കാം. താങ്കള്‍ക്ക്‌ മാത്രം വായികാനും താങ്കള്‍ മാത്രം അറിയാനുമല്ല താങ്കളുടെ ബ്ലോഗില്‍ എഴുതുന്നത്‌, അങ്ങനെയാണെങ്കില്‍ മെയിലയച്ചാല്‍ മതിയല്ലോ. അപ്പോള്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തരാന്‍ മാത്രമല്ല താങ്കളുടെ ബ്ലോഗില്‍ കമന്റെഴുതുന്നത്‌, വായിക്കുന്നവരെക്കൂടി ഉദ്ദേശിച്ചാണ്‌ പല വിവരങ്ങളും ചേര്‍ക്കുന്നതെന്നു മനസ്സിലാക്കിയാല്‍, അല്ലെങ്കില്‍ അംഗീകരിച്ചാല്‍, നന്നായിരുന്നു.